ജയിലഴികള്‍ക്കപ്പുറമുള്ള സ്വാതന്ത്ര്യം

ടാപ്പില്‍ നിന്ന് പതുക്കെപ്പതുക്കെ ഒഴുകിയെത്തുന്ന വെള്ളമെടുത്ത് മുഖത്തേക്ക് തെറിപ്പിച്ചൊഴിക്കുന്പോഴാണ്, മറ്റൊരു ദിവസത്തേക്കുണര്‍ത്തിക്കൊണ്ട് പ്രഭാതരശ്മികള്‍ അയാളുടെ കണ്ണുകളിലേക്ക് തുളച്ചു കയറുന്നത്. അയാള്‍ കുളിക്കുന്നു. സാധാരണ വെള്ള വസ്ത്രവും ഗാന്ധിത്തൊപ്പിയുമണിയുന്നു. തടവറയുടെ നാലു ചുവരുകൾക്കുള്ളിൽ ഇരുന്നുകൊണ്ട് ഭൂതകാലം അയവിറക്കി ശൂന്യങ്ങളായ ചുവരുകളിലേക്കയാള്‍ ഉറ്റുനോക്കിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ ജ്വലിക്കുന്ന സൂര്യപ്രകാശം അയാള്‍ക്ക് ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷകള്‍ നല്‍കുകയായി. ആ നാലു ചുവരുകള്‍ക്കുള്ളില്‍ അയാള്‍ നമ്മളിലാരെയും പോലെയാണ്. എന്നാല്‍ ചുവരുകള്‍ക്കപ്പുറത്ത്, അയാള്‍ക്ക് കൈവിലങ്ങുകളാണുള്ളത്-അയാള്‍ക്ക് ചുറ്റും പോലീസാണ്, സമൂഹത്തിന്റെ കണ്ണുകളാണ്.

ദിനചര്യയെ സംബന്ധിച്ച് ഒരു തടവുകാരന്റെ ജീവിതം സാധാരണം തന്നെയാണ്. എന്നാല്‍ മാനസികമായി അയാളിലുള്ളത് വികാരവിക്ഷോഭങ്ങളാണ്. അത് പകയാകാം, പശ്ചാത്താപമാകാം, ദുഃഖമാകാം. ബാംഗ്ലൂര്‍ സെന്‍ട്രല്‍ ജയിലില്‍, ഒരു വര്‍ഷം മുന്പു വരെ ഇതായിരുന്നു അവസ്ഥ. എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷമായി അവിടത്തെ അന്തേവാസികള്‍ക്കും അവരുടെ പെരുമാറ്റത്തിനും ശുഭകരമായ ഒരു മാറ്റമുണ്ടായിരിക്കുന്നു.

കൊലപാതകം പോലെയുള്ള അതിക്രൂരങ്ങളായ കുറ്റങ്ങള്‍ക്കാണ് അവര്‍ ശിക്ഷ അനുഭവിക്കുന്നത്. എന്നാല്‍, മാറ്റം മാത്രമാണ് സ്ഥിരമായിട്ടുള്ളത്, എന്ന് പറഞ്ഞതുപോലെ അവരും പരിവര്‍ത്തന വിധേയരായി.

ഇന്ന്, അവര്‍ ജീവിതത്തെക്കുറിച്ച് പഠിപ്പിക്കുന്നു.

ഒരു വര്‍ഷം മുന്പ് ബാംഗ്ലൂര്‍ സെന്‍ട്രല്‍ ജയിലിലുള്ള 30 അന്തേവാസികള്‍, ആര്‍ട്ട് ഓഫ് ലിവിംഗിന്റെ യൂത്ത് ലീഡര്‍ഷിപ്പ് ട്രെയിനിംഗ് പ്രോഗ്രം (വൈ.എല്‍.ടി.പി.) കോഴ്‌സ് ചെയ്തതാണ് ഇതിന് തുടക്കം കുറിച്ചത്. വ്യക്തികള്‍ സ്വയം പര്യാപ്തരാകാനും അങ്ങനെ സമൂഹത്തിന്റെ വളർച്ചയ്‌ക്ക്‌ സംഭാവനകളേകുന്ന നേതാക്കന്മാരാകാനും വേണ്ടി രൂപകല്‍പന ചെയ്ത ഒരു പരിശീലന പരിപാടിയാണ് വൈ.എല്‍.ടി.പി.

പരിപാടിയുടെ സാധാരണ ഘടന വിട്ട് 90 ദിവസം നീണ്ടു നില്‍ക്കുന്ന ഒരു വൈ.എല്‍.ടി.പി. യാണ് ഞങ്ങള്‍ നടത്തിയത്. ഭൂതകാല വികാരങ്ങളുമായി സമരസപ്പെടാനും മനസ്സിനെ കൈകാര്യം ചെയ്യാന്‍ പഠിക്കാനും വേണ്ടി തീവ്രമായ യോഗ പരിശീലനവും ധ്യാനവുമാണ് അവര്‍ക്ക് പഠിക്കേണ്ടിയിരുന്നത്. വൈകുന്നേരങ്ങളിലുണ്ടായിരുന്ന സെഷനുകള്‍ സംഗീതം കൊണ്ടും ജീവിതത്തെക്കുറിച്ചുള്ള പ്രായോഗിക ഉപദേശങ്ങള്‍ കൊണ്ടും നിറഞ്ഞിരുന്നു. വളരെ അത്യാവശ്യമായ മാറ്റം വരുത്താന്‍ ഈ പരിപാടി വിശേഷിച്ചും - സുദര്‍ശന ക്രിയ എന്ന ശ്വസന പ്രക്രിയ - ഒഴിവാക്കാന്‍ പറ്റാത്ത ഒന്നായിരുന്നു.

ജയിലില്‍ 1 മുതല്‍ 12 വര്‍ഷം വരെ ചെലവഴിച്ചവരായിരുന്നു കോഴ്‌സില്‍ പങ്കെടുത്തവരില്‍ അധികവും. കോഴ്‌സില്‍ പങ്കെടുത്ത ആദ്യത്തെ ബാച്ചുകാരെ പോലീസാണ് തിരഞ്ഞെടുത്തത്. ആദ്യത്തെ ബാച്ചിലുണ്ടായവരില്‍ ഉണ്ടായ മാറ്റം കണ്ട്, രണ്ടാമത്തെ ബാച്ചുകാര്‍ സ്വയം കോഴ്‌സിന് ചേരുകയാണുണ്ടായത്.

അവര്‍ അഡ്വാന്‍സ്ഡ് കോഴ്‌സുകള്‍ ചെയ്തു. ഇത് അവരെ പഴയ വൈകാരിക മുറിവുകളില്‍ നിന്നും മനോഭാവങ്ങളില്‍ നിന്നും ഭയത്തില്‍ നിന്നും സ്വതന്ത്രരാക്കി ആന്തരികമായ ഉറപ്പുണ്ടാകാനും ഇത് അവരെ സഹായിച്ചു.

“പണ്ട് അവര്‍ ചീട്ടുകളിച്ചും അതല്ലെങ്കില്‍ മോചിതനായതിനുശേഷം കുറെക്കൂടി വലിയ രീതിയില്‍ ഇതേ കുറ്റം തന്നെ, എങ്ങനെ വീണ്ടും ചെയ്യാം എന്നതിനെക്കുറിച്ച് ആസൂത്രണം ചെയ്തും സമയം കളയുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല” നാഗരാജ് പറഞ്ഞു.

അവരിപ്പോള്‍ നേതാക്കന്മാരാണ്

ഇതേ സമയത്താണ് ആര്‍ട്ട് ഓഫ് ലിവിംഗ് ടീച്ചര്‍മാരുടെ ഒരു കമ്മിറ്റിയും പൊലീസും ചേർ‍ന്ന്, ഈ തടവുകാര്‍ ഒപ്പമുള്ളവരെ പഠിപ്പിക്കുകയാണെങ്കില്‍ കുറെക്കൂടി വലിയൊരു പരിവര്‍ത്തനമുണ്ടാകുമെന്ന, തിരിച്ചറിവിലേയ്‌ക്കെത്തിയത്. അങ്ങനെയാണ് മുന്പ് കൊടും കുറ്റവാളികളായിരുന്നവര്‍ മറ്റ് അന്തേവാസികള്‍ക്ക് ധ്യാനത്തിന്റെയും യോഗയുടെയും പരിശീലകരായി തീര്‍ന്നത്. “യുവാചാര്യ” എന്നറിയപ്പെടുന്ന അസാധാരണരും അന്തസുറ്റവരുമായ ഈ തടവറ പരിശീലകരെ, കൂട്ടത്തില്‍ മറ്റുള്ളവര്‍ ആദരവോടെ നോക്കിത്തുടങ്ങി.

“ജയിലില്‍ 4000 അന്തേവാസികള്‍ക്കുള്ള ആഹാരത്തിന്റെ ചുമതലയാണ് എനിക്കു കിട്ടിയത്. മറ്റന്തേവാസികളിലുണ്ടാകുന്ന മാറ്റം കാണുന്പോള്‍, അവരെ പരിശീലിക്കുന്നതില്‍ എനിക്ക് സന്തോഷവും തൃപ്തിയും തോന്നുന്നു” മോഹന്‍കുമാര്‍ എന്ന തടവറ പരിശീലകന്‍ പറഞ്ഞു. പരിപാടി കഴിഞ്ഞപ്പോള്‍, 12 വര്‍ഷമായി കെട്ടിക്കിടന്ന പിരിമുറുക്കം അപ്രത്യക്ഷമാകുന്നതായി എനിക്ക് തോന്നി. യോഗയും ധ്യാനവും എനിക്ക് വളരെയധികം ഇച്ഛാശക്തി നല്‍കി. എന്റെ ജീവിത വീക്ഷണം മാറിയിരിക്കുന്നു. മനസ്സാകട്ടെ കൂടുതല്‍ കേന്ദ്രീകൃതവുമായിരിക്കുന്നു.

വര്‍ഷങ്ങളായി ജയിലില്‍ വ്യായാമമില്ലാതെയും ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷകളില്ലാതെയും കഴിഞ്ഞ അവര്‍ക്ക് ഇത് സ്വാഗതാര്‍ഹമായ പരിവര്‍ത്തനമായിരുന്നു എന്ന് ജയിലധികൃതര്‍ പറയുന്നു.

സംസ്ഥാനത്തെ ഡപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറലായ ശ്രീ.എസ്. രവി, ഐപിഎസ് പറയുന്നു പൊതുവായ അവരുടെ ആരോഗ്യ നിലയില്‍ സമഗ്രമായ മാറ്റമാണുണ്ടായിരിക്കുന്നത് കുറ്റം ചെയ്ത ശീലിച്ചവരായിരുന്ന അവര്‍ ഈ പരിപാടികളിലൂടെ മാറിയപ്പോള്‍ കൂടുതല്‍ പ്രവര്‍ത്തനക്ഷമതയുള്ളവരായി. അവരുടെ ആകെയുള്ള വ്യക്തിത്വത്തിനു തന്നെ മാറ്റം സംഭവിച്ചു. ഒരു സാമൂഹിക വിലക്കുകളുമില്ലാതെ ഇനി അവര്‍ സമൂഹത്തില്‍ ലയിച്ചു ചേരും. ഇവരെ യുവാചാര്യരെന്ന നിലയില്‍ ശാക്തീകരിച്ച പരിശീലന പരിപാടി ഒരു പ്രതിപ്രവര്‍ത്തനം തുടങ്ങിവച്ചും അങ്ങനെ അവര്‍ മറ്റ് അന്തേവാസികള്‍ക്ക് പരിശീലനം നല്‍കാന്‍ തുടങ്ങുകയും ചെയ്തു.

ഇന്ന് ആ 30 അന്തേവാസികളിലോരോരുത്തരും കര്‍ണ്ണാടകയിലെ ഏഴു ജയിലുകളില്‍ നിന്നായി 2500 അന്തേവാസികളെ പരിവര്‍ത്തനവിധേയരാക്കിക്കൊണ്ട്, തലയുയര്‍ത്തി നില്‍ക്കുന്നു. ഇവയില്‍ ബിദാര്‍ ബെല്ലാരി, ഗുല്‍ബര്‍ഗ, ബിജപ്പൂര്‍, ധാര്‍വാര്‍, മൈസൂര്‍ എന്നിവിടങ്ങളിലെ ജയിലുകളും ഉള്‍പ്പെടും.

ഒടുവില്‍ അവര്‍ കണ്ടുമുട്ടുന്നു

ബാംഗ്ലൂര്‍ സെന്‍ട്രല്‍ ജയിലിലെ 4 ഭീകരന്‍ മതിലുകള്‍ക്കുള്ളിലാണ് കുറ്റവാളികളില്‍ നിന്ന് ജീവിത നൈപുണ്യം നേടാനുളള പരിശീലകരായി മാറിയ 30 കുറ്റവാളികളുടെ യാത്ര ആരംഭിച്ചത്. സ്വന്തം മാറ്റത്തില്‍ അത്ഭുതം പൂണ്ട അവര്‍ തങ്ങളുടെ ജീവിത്തില്‍ അത്യപൂര്‍വ്വമായ മാറ്റം വരുത്തിയതിനു പിന്നിലുള്ള പ്രചോദക ശക്തിയെ കാണാന്‍ അനുവദിക്കണമെന്ന് ജയില്‍ അധികൃതരോട് ആവശ്യപ്പെട്ടു. ഒരു വര്‍ഷത്തിനു ശേഷം ആര്‍ട്ട് ഓഫ് ലിവിംഗുമായുള്ള ഒരു സവിശേഷ കൂടിക്കാഴ്ച്ചയ്‌ക്ക്‌ വേണ്ടി ജയിലില്‍ നിന്ന് പുറത്തുകടക്കാന്‍ അവര്‍ക്ക് അനുവാദം ലഭിച്ചു. കടും നീലനിറത്തിലുള്ള വാനില്‍ നിത്യവും ഇടുന്ന യൂണിഫോം ഉപേക്ഷിച്ച് തൂവെള്ള നിറമുള്ള കുര്‍ത്തയും പൈജാമയുമിട്ട് ഈ 30 പേര്‍ ശ്രീ ശ്രീ രവിശങ്കറിനെ കാണാനെത്തി. ശ്രീ ശ്രീ ക്കുവേണ്ടി കാത്തിരിക്കുന്ന സമയത്ത് അവര്‍ പ്രാണായാമം പരിശീലിക്കുകയും ധ്യാനിക്കുകയും ചെയ്തു. ഇവര്‍ക്കു ചുറ്റും അഭിമാനമുള്ളവരാണെങ്കിലും കൈയാമം ഇല്ലാത്ത അവരെത്തന്നെ സൂക്ഷ്മമായി ശ്രദ്ധിക്കുന്ന പോലീസുകാരുണ്ടായിരുന്നു. അവര്‍ സ്വതന്ത്രരായിരുന്നു. വേദനപ്പെടുത്തുന്ന ഒരു ഭൂതകാലത്തില്‍ നിന്ന് സ്വതന്ത്രരായിരുന്നു. വ്യത്യസ്തമായ ജീവിതം ഭാവിയില്‍ നയിക്കുമെന്ന് ഉറപ്പിച്ചവരുമായിരുന്നു.

അവരുടെ മാറ്റങ്ങള്‍ക്കും ശ്രമങ്ങള്‍ക്കും പ്രോത്സാഹനം നല്‍കിക്കൊണ്ട് രാജ്യം പടുത്തുയര്‍ത്താന്‍ വേണ്ടി നന്നായി പ്രവര്‍ത്തിക്കുന്നതു തുടരാന്‍ ശ്രീ ശ്രീ അവരെ പ്രചോദിപ്പിച്ചു. വിശ്വാസം പടുത്തുയര്‍ത്താനും, മനുഷ്യരില്‍ മാനുഷിക മൂല്യങ്ങള്‍ കൊണ്ടുവരാനും നമ്മള്‍ പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു. സംസ്ഥാനത്തുടനീളമുള്ള ജയിലുകളില്‍ പരിവര്‍ത്തന പരിപാടികള്‍ തുടരുന്നതിനെകുറിച്ച് ശ്രീ ശ്രീ യുടെ നിര്‍ദ്ദേശങ്ങളും അവര്‍ ആവശ്യപ്പെട്ടു.

32 വയസ്സുള്ള മഹേഷ് പറയുന്നു “ഈയിടെയായി ഞാന്‍ ജയിലില്‍ ആരെയെങ്കിലുമൊക്കെ പിടികൂടി യോഗ ക്ലാസ്സില്‍ പങ്കെടുപ്പിക്കും. എന്റെ കുടുംബത്തെ കാണാനും നല്ലൊരു പൗരനാകാനും വേണ്ടി ഞാന്‍ എന്റെ മോചനത്തിനായി കാത്തിരിക്കുകയാണ്” ശരിയാണ്, അവര്‍ അഴികള്‍ക്കുള്ളിലാണെങ്കിലും, അവരുടെ മനസ്സുകള്‍ സ്വതന്ത്രമായിരിക്കുന്നു. എഴുതിയത് - മോണിക്ക പട്ടേൽ

ആര്‍ട്ട് ഓഫ് ലിവിംഗ് പ്രോജക്ടുകള്‍ക്കു വേണ്ടി സംഭാവനകള്‍ നല്‍കണമെങ്കില്‍ webteam.india@artofliving.orgയിലേക്ക് ഇ-മെയില്‍ ചെയ്യുക.